തിരുവനന്തപുരം : ക്ഷയരോഗ ബാധയെ തുടർന്ന് തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണ്. മൃഗശാലയിലെ മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് ആർക്കും നിലവിൽ ക്ഷയരോഗം ബാധിച്ചിട്ടില്ല. മൃഗശാലയിൽ എത്തുന്ന സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മൃഗശാലയിലെ പുള്ളിമാനുകൾക്കും കൃഷ്ണ മൃഗങ്ങൾക്കുമാണ് ക്ഷയരോഗ ബാധ കണ്ടെത്തിയത്. 15 പുള്ളിമാനും 38 കൃഷ്ണമൃഗങ്ങളും ചത്തിരുന്നു. മൃഗങ്ങളിലെ ക്ഷയരോഗ ബാധക്ക് ഫലപ്രദമായ മരുന്നോ വാക്സീനോ ലഭ്യമല്ല. ചത്ത മൃഗങ്ങളെ കത്തിച്ച് കളയുകയും കൂട്ടിൽ നിന്നു പുറം തള്ളുന്ന മാലിന്യങ്ങൾ പ്രത്യേകം സംസ്കകരിക്കുകയുമാണ് നിലവിൽ ചെയ്യുന്നത്.

