കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവാനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കണ്ണൂർ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എസിയിൽ നിന്നുള്ള വാതക ചോർച്ചയാകാം മരണത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നാണ് സൂചന. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

