എമ്പുരാന്‍ സിനിമയിലെ മുന്ന കഥാപാത്രവുമായി തന്നെ ഉപമിച്ച സിപിഎം എംപി ജോൺ ബ്രിട്ടാസിന് രാജ്യസഭയിൽ ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാന്‍ സിനിമയ്ക്കു നേരെ ഒരു തരത്തിലുള്ള സമര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന പറഞ്ഞ സുരേഷ് ഗോപി തന്റെ പേര് ചിത്രത്തില്‍ ക്രെഡിറ്റില്‍നിന്ന് ഒഴിവാക്കിയത് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും പറഞ്ഞു. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ’ എന്ന് ചോദിച്ചതോടെ സഭയിൽ ബഹളം വയ്ക്കാൻ പ്രതിപക്ഷം ശ്രമം നടത്തി.
‘എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചില്‍ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും’- ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്റില്‍ പറഞ്ഞതോടെയാണ് സുരേഷ് ഗോപി ഇടപെട്ട് സംസാരിച്ചത്.
‘എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാര്‍ഥ്യം. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ’ സുരേഷ് ഗോപി ചോദിച്ചു.

