ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോള്‍ പുതു ചരിത്രം രചിക്കുകയാണ് ( യോഗി ആദിത്യനാഥ്. ഒരു ലക്ഷത്തി രണ്ടായിരം വോട്ടുകളോടെ ഭൂരിപക്ഷത്തോടെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും ജയിച്ച് കയറിയത്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്.
ഒരുകാലത്ത് സംസ്ഥാനത്തെ പ്രധാന കക്ഷിയായിരുന്ന ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. 150 സീറ്റുകൾ പോലും കടക്കാൻ പാർട്ടി പാടുപെടുന്ന സാഹചര്യത്തിൽ ചെറിയ പാർട്ടികളുമായുള്ള സഖ്യം എന്ന അഖിലേഷ് യാദവിന്റെ തീരുമാനം ഫലംകണ്ടില്ല. ബിജെപി ഭരിച്ചതും ഭരണത്തിലേറിയതുമായ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി പ്രഭാവമാണ് പ്രകടമായത്. ഇതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ തരംഗത്തില്‍ ബിജെപി ഭരണം പിടിക്കുന്നത്.
സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു. കോൺഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. കർഷക സമരങ്ങൾക്ക് ചുക്കാൻ പിടിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് കാലിടറിയില്ല എന്നത് യോഗിയുടെ ജനസമ്മതിയെ തുറന്ന് കാട്ടുന്നു.

