പുതുക്കാട് : ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിന് നേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ഇന്നലെ ഉച്ചയോടെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വീടിന്റെ ജനല്‍ച്ചില്ലുകൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് ആക്രമികള്‍ അകത്ത് കടന്നത്. സംഭവത്തിൽ മരിച്ച യുവതിയുടെ സഹോദരൻ അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) ഒരാഴ്ചമുമ്പാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു . അനഘയെ രജിസ്റ്റര്‍ വിവാഹം ചെയ്ത പുളിക്കല്‍ ആനന്ദ് കൃഷ്ണ, അമ്മ ബിന്ദു തിലകന്‍ എന്നിവരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികളുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അനഘയുടെ സഹോദരന്‍ അഖില്‍ ഉള്‍പ്പെടെ നാലാളുടെ പേരിലാണ് കേസെടുത്തത്.

