ദില്ലി : രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് പൊതു ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വഖഫ് ബോർഡ്, സമസ്ത എന്നിവരുൾപ്പെടെ നൽകിയ ഹർജികൾ തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സമയം നീട്ടിക്കിട്ടാൻ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമത്തിന്റെ 3 ബി പ്രകാരം സമയപരിധി നീട്ടിനൽകാൻ ട്രിബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം കണക്കിലെടുത്താണ് ഹർജിക്കാരോട് സമയപരിധി നീട്ടിക്കിട്ടാൻ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാൻ നിർദേശിച്ചത്.
2025 ഏപ്രിൽ എട്ടിനാണ് വഖഫ് ഭേദഗതി നിയമം നിലവിൽവന്നത്. വഖഫ് രേഖകൾ അപ്ലോഡ് ചെയ്യേണ്ട ഉമീദ് പോർട്ടൽ ജൂൺ ആറിന് നിലവിൽവന്നെങ്കിലും ചട്ടങ്ങൾ നിലവിൽവന്നത് ജൂലൈ മൂന്നിനാണ്. ഉമീദ് പോർട്ടലിൽ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതിന്റെ തീയതി ഡിസംബർ അഞ്ചിന് അവസാനിക്കും. ഈ ആറ് മാസത്തെ സമയപരിധി വളരെ കുറവാണ് എന്നാണ് സമസ്ത ഉൾപ്പടെയുള്ള ഹർജിക്കാർ വാദിക്കുന്നത്

