വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇന്ന് പുലർച്ചെ വെനസ്വേലയിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുവരെയും അമേരിക്കൻ സേന കസ്റ്റഡിയിലെടുത്തതെന്ന് ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അറിയിച്ചു. വെനസ്വേലയിൽ അമേരിക്ക കനത്ത സൈനിക നടപടി വിജയകരമായി പൂർത്തിയാക്കിയെന്നും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും രാജ്യം വിടാൻ നിർബന്ധിതരാക്കിയെന്നും ട്രമ്പ് വ്യക്തമാക്കി. അമേരിക്കൻ നിയമപാലകരുടെ സഹായത്തോടെയാണ് ഈ ഓപ്പറേഷൻ നടന്നതെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കാനായി ശനിയാഴ്ച രാവിലെ 11 മണിക്ക് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് മഡുറോയെയും ഭാര്യയെയും പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 1:50-ഓടെയാണ് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായത്. തലസ്ഥാന നഗരിയിൽ മാത്രം ഏഴോളം പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടന്നതായാണ് റിപ്പോർട്ട്. മഡൂറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 2025-ന്റെ തുടക്കത്തിൽ അമേരിക്ക 50 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി മഡുറോയ്ക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
അതേസമയം അമേരിക്കയുടേത് ക്രിമിനൽ നടപടിയാണെന്നും തങ്ങൾ കടുത്ത ആക്രമണത്തിന് ഇരയായെന്നും വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപ്പസ് പ്രതികരിച്ചു. എന്നാൽ മഡുറോയുടെ അറസ്റ്റിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. മഡുറോയും ഭാര്യയും ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്ന് വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. മഡൂറോ ജീവനോടെ ഇരിക്കുന്നുണ്ടോ എന്നതിന് കൃത്യമായ തെളിവ് നൽകണമെന്ന് അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു. മാസങ്ങളായി തുടരുന്ന ഉപരോധങ്ങൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും പിന്നാലെ വെനിസ്വേലയിൽ അമേരിക്ക നേരിട്ട് സൈനിക ഇടപെടൽ നടത്തിയത് ലോകരാജ്യങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

