ഷാങ്ഹായ്: ടിയാന്‍ജിനില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-അമേരിക്ക ബന്ധത്തെ പുകഴ്ത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണെന്നും ഇന്ത്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ , ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ് എന്നിവര്‍ ആശ്ലേഷിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
‘നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകള്‍, പുരോഗതി, സാധ്യതകള്‍ എന്നിവയിലാണ് ഈ മാസം ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതല്‍ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളുംവരെ, നമ്മുടെ രണ്ട് ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊര്‍ജം പകരുന്നത്’ എന്ന് റൂബിയോ പറഞ്ഞതായി അമേരിക്കൻ എംബസി എക്‌സില്‍ പോസ്റ്റുചെയ്തു. ടിയാന്‍ജിനില്‍ മോദിയും പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് എക്‌സിലെ ഈ പോസ്റ്റ്.
ഇന്ത്യക്കുമേലുള്ള തീരുവ കുത്തനെ കൂട്ടിയതിന്റെ പശ്ചാതലത്തില്‍ എസ്‌സിഒ ഉച്ചകോടിയും അതില്‍ മോദിയും പുതിനും ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും വലിയ വാർത്തയായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയത്. എന്നാല്‍, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുമെന്ന നിലപാടില്‍നിന്ന് രാജ്യം പിറകോട്ട് പോയില്ല.

