തിരുവനന്തപുരം : പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കായി വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് വി ഡി സതീശൻ തുറന്നടിച്ചു.
‘‘വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്നു കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്. വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവർ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുതിർന്ന നേതാക്കൾ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂർവമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ട്’’– വി ഡി സതീശൻ പറഞ്ഞു

