തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ അടിമുടി ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്ക് പുറമെ മരിച്ചത് പുരുഷനാണെന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. വൈഷ്ണവിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതും മുൻപ് ഭർത്താവ് ബിനു ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും വിവരം ലഭിച്ചു. ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കാണാനില്ല എന്നാണ് വിവരം. ഏഴ് വർഷമായി വൈഷ്ണവി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് വൈഷ്ണവിയുടെ ഭർത്താവ്. ബിനുവാണോ തീപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാളെന്നാണ് അന്വേഷിക്കുന്നത്.
ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ സബ് കളക്ടറാണ് സംഭവം അന്വേഷിക്കുക. ഒറ്റ ദിവസത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.പാപ്പനംകോട് ജങ്ഷനിലെ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വാഹന ഇൻഷുറൻസ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വൈഷ്ണവിയുടെ കുടുംബ പ്രശ്നങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിലെത്തിയത്.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടർന്നു എന്നുമാണ് ദൃക്സാക്ഷി മൊഴി .

