തിരുവനന്തപുരം: നഗരത്തിൽ നാല് ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരിടത്ത് പണി നടക്കുമ്പോൾ നഗരത്തിലാകെ കുടിവെള്ളം മുടങ്ങുന്നത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
“നഗരത്തിലെ 45 അഞ്ച് വാർഡുകളിൽ കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായി. ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്കും പാഴായി. എപ്പോൾ പമ്പിംഗ് ആരംഭിക്കാൻ കഴിയുമെന്നതിൽ ഒരു വ്യക്തതയുമില്ല. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ടാങ്കറിൽ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അതു തന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികൾ വീടുകൾ വിട്ട് പോകേണ്ട അവസ്ഥയാണ്. നാളെ സ്കൂളിൽ പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങൾക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ്.
റെയിൽവെ ലൈൻ നിർമ്മാണത്തിൻ്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോൾ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത്? ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. ഇതേ കുറിച്ച് ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ജനത്തിൻ്റെ കുടിവെള്ളം മുട്ടിയപ്പോൾ ബദൽ മാർഗങ്ങൾ ഉണ്ടാക്കുന്നതിൽ കോർപ്പറേഷനും പരാജയപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തിരമായി ഇടപെടണം.”- വി ഡി സതീശൻ ആവശ്യപ്പെട്ടു.

