ബംഗളൂരു: മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാ ലോജിക് നൽകിയ ഹർജി തള്ളി കർണ്ണാടക ഹൈക്കോടതി. സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഒറ്റവരി വിധിയിലൂടെയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എൻ നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എക്‌സാ ലോജിക്കിന്റെയും എസ് എഫ് ഐ ഒ യുടെയും ഭാഗം കോടതി വിശദമായി കേട്ടിരുന്നു. വിവാദ കരിമണൽ കമ്പനിയായ സി എം ആർ എല്ലും എക്‌സാ ലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാടുകളെ കുറിച്ചാണ് അന്വേഷണം. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഇപ്പോൾ ആർ ഒ സി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡും, ബംഗളൂരു ആർ ഒ സി യും ഇടപാടുകൾ ദുരൂഹമാണെന്ന് കണ്ടെത്തിയിരുന്നു. സേവനങ്ങൾ ഒന്നും നൽകാതെ സി എം ആർ എൽ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കും കമ്പനി അക്കൗണ്ടിലേക്കും കോടികൾ കൈമാറിയിരുന്നു. കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും തുക കൈമാറിയിട്ടുണ്ട്. ഇത് കള്ളപ്പണമാണെന്ന് തെളിഞ്ഞാൽ കേന്ദ്ര ഏജൻസികളായ ഇ ഡി യും സി ബി ഐ യും ഇടപെടാനുള്ള സാധ്യതയുണ്ട്. കോടതി വിധി വരുന്നത് വരെ വീണയെ അറസ്റ്റ് ചെയ്യരുത് എന്ന് ഇടക്കാല വിധിയുണ്ടായിരുന്നു. എന്നാൽ ഹർജി തള്ളിയ പശ്ചാത്തലത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

