ശബരിമല: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഞായറാഴ്ച അത് നടക്കാനിടയില്ല. ഭക്തരെ പ്രവേശിപ്പിക്കുന്ന വെര്‍ച്വല്‍ ക്യൂ ശനിയാഴ്ച വരെ തുറക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനുള്ള സാധ്യത ഇല്ലാതായത് . ഞായറാഴ്ച ദിവസങ്ങളില്‍ 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നേരത്തെ തിങ്കല്‍ മുതല്‍ വെളളി വരെയുള്ള ദിവസങ്ങളില്‍ 2,000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 പേര്‍ക്കുമായിരുന്നു ദര്‍ശനാനുമതി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ശബരിമലയല്‍ കൊവിഡ് വ്യാപനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കാനുള്ള അപേക്ഷ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തള്ളിയിരുന്നു.
അതേസമയം ഡിസംബര്‍ 26ന് ശേഷം ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍, ആര്‍ടിലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയില്‍ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലവില്‍ 24 മണിക്കൂറിനകമുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. .നിലക്കൽ എത്തുന്നതിന് 24 മണിക്കൂറിനകം, ഐസിഎംആർ അംഗീകാരമുള്ള ലാബിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് മാർഗ നിർദേശങ്ങൾ പുതുക്കിയത്. കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർത്ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തണം.അടുത്തിടെ കൊവിഡ് ബാധിച്ചവരും രോഗ ലക്ഷണങ്ങളുള്ളവരും തീർത്ഥാടനത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.നിലക്കലിലും പമ്പയിലുമുള്ള കൂട്ടംകൂടൽ ഒഴിവാക്കണം.തീർത്ഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങി എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം. പത്തനംതിട്ടയിലും, കോട്ടയത്തും കൊവിഡ് കേസുകളിൽ വർധനയുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് കാലവും കൊവിഡ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് പുതിയ മാർഗനിർദേശം.

