Tuesday, December 16, 2025

പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരും !ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതം നൽകിയത് ഭീകരവാദത്തോട് ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ല എന്ന ശക്തമായ സന്ദേശമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏർപ്പെടുത്തിയ പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ ലോക്‌സഭയിൽ വിദേശകാര്യ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.പഹല്‍ഗാം ഭീകരാക്രമണം നടന്ന ഏപ്രില്‍ 22 മുതല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന മെയ് 10 വരെയുള്ള ഒരുസമയത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു.

“മെയ് ഒമ്പതിന് വാന്‍സ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പാകിസ്ഥാന്റെ ആക്രമണത്തേപ്പറ്റി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പാകിസ്ഥാൻ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി കടുത്തതാകുമെന്ന മുന്നറിയിപ്പാണ് മോദി മറുപടിയായി നല്‍കിയത്. ഇതിന് പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിച്ച് പാകിസ്ഥാൻ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. മണിക്കൂറുകള്‍ക്കകം പാക് മിലിട്ടറി ഓപ്പറേഷന്‍ ജനറല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

ഇന്ത്യ ഭീകരവാദത്തോട് ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ല എന്ന ശക്തമായ സന്ദേശമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയത്. പഹല്‍ഗാമിന് ശേഷം കൃത്യമായ സന്ദേശമാണ് നല്‍കിയത്. നിങ്ങള്‍ ചുവപ്പുവര മറികടന്നു, അതിന് തീര്‍ച്ചയായും പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. 1960ല്‍ നിലവില്‍ വന്ന സിന്ധു നദീജല കലരാര്‍ മരവിപ്പിച്ചത് അതിന്റെ ഭാഗമായാണ്,

ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായുള്ളത്. ഇതിൽ പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.

പഹൽഗാം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് 2 തവണ ഏറ്റെടുത്തതാണ്. എന്നാൽ പാകിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാകിസ്ഥാൻ്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്മെയ്‌ലിങിന് മുന്നിൽ തലകുനിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ബ്രിക്‌സ് ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും അതിർത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങളെ അപലപിച്ച് പ്രസ്താവനകൾ ഇറക്കി. അമേരിക്കയിലായിരുന്ന തഹാവൂർ റാണയെ രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണ്.

യുപിഎ കാലത്ത് ഐഎം എഫിൽ നിന്ന് നിരന്തരം പാകിസ്ഥാൻ പണം കൈപ്പറ്റിയിരുന്നു. പാകിസ്ഥാൻ സീരിയൽ ബോറോവർ (സ്ഥിരമായി കടംവാങ്ങുന്നവർ) ആണ്. താൻ ചൈനയിൽ പോയത് രഹസ്യകരാറുകൾ ഒപ്പുവയ്ക്കാനല്ല. ചൈന സന്ദർശിച്ചത് സംഘർഷത്തിലെ പിന്മാറ്റം ചർച്ചചെയ്യാനാണ്. അതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനാണ്.”- എസ് ജയ്‌ശങ്കർ പറഞ്ഞു.

Related Articles

Latest Articles