വിശാഖപട്ടണം : രാജ്യത്തെ ഞെട്ടിച്ച വിഷവാതക ദുരന്തത്തിൽ നടപടിയെടുത്ത് പൊലീസ് . എൽജി പോളിമേഴ്‍സിന്‍റെ സിഇഒയും രണ്ട് ഡയറക്ടർമാരും അറസ്റ്റിലായി . കമ്പനി അധികൃതർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. വിശാഖപട്ടണം പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദുരന്തത്തെ കുറിച്ച് വിദഗ്ധസമിതി ആന്ധ്രാപ്രദേശ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ രാസ വസ്തുക്കൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്‍ജി കമ്പനിക്ക് ഉണ്ടായ ഗുരുതര വീഴ്ചയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കമ്പനിക്ക് അനുകൂല റിപ്പോർട്ട് നൽകിയ പരിസ്ഥിതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മെയ് 7-നാണ് വിശാഖപട്ടണത്തെ എൽജി പോളിമേഴ്‍സിന്‍റെ ഫാക്ടറിയിൽ നിന്ന് വിഷപ്പുക ഉയർന്ന് ചുറ്റുമുള്ളവരെ ശ്വാസം മുട്ടിച്ച് മരണാസന്നരാക്കിയത്. 12 പേരാണ് ഇതേ തുടർന്ന് മരിച്ചത്

