ദില്ലി : തങ്ങളുടെ അവസാനത്തെ സർവീസിനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ വിസ്താര. ഇന്ന് രാത്രി 10.50 ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനമാണ് വിസ്താരയുടെ അവസാന സർവീസ്. എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കിയതിനാൽ നാളെ മുതൽ എയർ ഇന്ത്യക്ക് കീഴിലാകും വിസ്താരയുടെ വിമാനങ്ങളുടെ പ്രവർത്തനം. നേരത്തെ ബുക്ക് ചെയ്ത വിസ്താര ടിക്കറ്റുകൾ എയർ ഇന്ത്യയിലേക്ക് മാറ്റും.
ഇതുവരെ ഉപയോഗിച്ച യുകെ എന്ന് തുടങ്ങുന്ന കോഡിന് പകരം എഐ2 എന്ന് തുടങ്ങുന്ന കോഡായിരിക്കും ഇനി വിസ്താര വിമാനങ്ങൾ ഉപയോഗിക്കുക. നിലവിലെ ജീവനക്കാരും റൂട്ടുകളും ഷെഡ്യൂളുകളും പഴയതുപോലെ തുടരും. യാത്രക്കാർക്ക് സഹായത്തിനായി പ്രത്യേക കിയോസ്കുകൾ വിമാനത്താവളങ്ങളിൽ ഒരുക്കുമെന്നും വിസ്താര അറിയിച്ചു. 2012 ൽ യുപിഎ സർക്കാറിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് പിന്നാലെയാണ് ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി വിസ്താര നിലവിൽ വന്നത്. 2015 മുതൽ സർവീസുകൾ തുടങ്ങി. 9 വർഷത്തെ സേവനത്തിലൂടെ 9.2 ശതമാനം വിപണി വിഹിതം വിസ്താര നേടിയിരുന്നു. ലയനത്തിലൂടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25 ശതമാനം ഓഹരി ലഭിക്കും.

