അഹമ്മദാബാദ് : എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ വ്യോമഗതാഗതത്തിൽ ആശങ്ക. പതിനായിരം വർഷങ്ങൾക്ക് ശേഷമാണ് ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. പത്തു മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഈ ചാര പടലങ്ങൾ ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസ്സംനേരിട്ടത്.
കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് വൈകുന്നേരം മുതല്‍ ദില്ലിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്നിപര്‍വത സ്‌ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങള്‍ ഇതിനകം തന്നെ മറ്റു വഴികളെ ആശ്രയിക്കുന്നുണ്ട്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.

