ലുധിയാന : പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് 11 പേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദുരന്തത്തിന് കാരണം മാൻഹോളിൽനിന്നുള്ള രാസപ്രവർത്തനമെന്നാണ് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുവ റോഡിലെ മാൻഹോളിൽ അജ്ഞാതൻ രാസവസ്തു എറിഞ്ഞതായും ഇതിന് പിന്നാലെ നടന്ന രാസപ്രവർത്തനമാണ് ദുരന്തത്തിനിടയാക്കിയതാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. മാൻഹോളിൽ നിന്നുള്ള വെള്ളത്തിന്‍റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്‍റെ ഫലം ലഭിച്ചാൽ മാത്രമേ വ്യക്തത വരൂ.
മരിച്ച 11 പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പെടുന്നു. പ്രദേശത്ത് ആരതി ക്ലിനിക്ക് നടത്തിയിരുന്ന കവിലാഷ്, ഭാര്യ വർഷ (35), മക്കൾ കൽപ്പന (16), അഭയ് (13), ആര്യൻ (10) എന്നിവരാണു ദുരന്തത്തിൽ മരിച്ചത്. ബിഹാർ സ്വദേശികളായ ഇവർ 20 പഞ്ചാബിൽ സ്ഥിര താമസമാക്കിയവരാണ്. മരിച്ചവരിൽ 25 വയസ്സ് തോന്നിക്കുന്ന യുവാവിന്‍റേതൊഴിച്ചുള്ള മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴേകാലോടെയാണ് വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നിരവധി ആളുകൾ വീടുകളിലും സമീപപ്രദേശങ്ങളിലും ബോധരഹിതരായി വീഴുകയായിരുന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്
വാതകം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന വിധത്തിലുള്ളതാണെന്നും വാതകം നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണകാരണമെന്നും ലുധിയാന സിവിൽ സർജൻ ഡോ. ഹതീന്ദർ കൗർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

