കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ നടന്ന ക്രിമിനൽ ഗൂഡാലോചനയിൽ അന്വേഷണം നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് നിർദേശിച്ച് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. . കൊണ്ടുപോയ ദ്വാരപാലക ശിൽപം തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. അടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിലായിരുന്നു കോടതി നടപടികൾ. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി അറിയിക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.
ദേവസ്വം ബോർഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കട്ടിളയിലും ദ്വാരപാലക ശിൽപത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി നിർദേശിച്ചു. സംഘടിത കൊള്ളതന്നെയാണ് ശബരിമലയിൽ നടന്നതെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് എതിരേ ശക്തമായ വിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാൻ ശ്രമിച്ചില്ലെന്ന് കോടതി വിലയിരുത്തി. കട്ടിളയിൽ നിന്ന് 409 ഗ്രാം സ്വർണം ഉരുക്കിയെടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയെന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു.

