തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി പോലും ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നൽകിയിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതേസമയം വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് ഇനത്തില്‍ 231,20,97,062 രൂപ ലഭിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രമാണ് സംഭാവന നല്‍കിയത്. ഷാഫി പറമ്പില്‍ 25 ലക്ഷവും യുഡിഎഫ് എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ പത്ത് ലക്ഷം രൂപയും സംഭാവനയായി നല്‍കി. നോമിനേറ്റഡ് എംപിയായ പിടി ഉഷ അഞ്ച് ലക്ഷം രൂപ നല്‍കി.
ജോണ്‍ ബ്രിട്ടാസ് ഒരു കോടി, പിപി സുനീര്‍, കെ രാധാകൃഷ്ണന്‍, ഡോ. വി ശിവദാസന്‍, എഎ റഹീം, ജോസ് കെ മാണി, സന്തോഷ് കുമാര്‍ പി എന്നിവര്‍ 25 ലക്ഷം രൂപവീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവനയായി നല്‍കി.

