ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. . എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. പക്ഷെ കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിച്ചു. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 ലും നെഹ്‌റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.

