ദില്ലി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തൻ്റെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ യാത്രയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചർച്ചകൾക്കാണ് ദില്ലി വേദിയാകുന്നത്. റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിദേശ നേതാവിനെ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അപൂര്‍വ നയതന്ത്ര നീക്കം, ഈ സന്ദര്‍ശനത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുടിനെ അനുഗമിക്കുന്നുണ്ട്.
പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ്. വ്യാപാരം, സാമ്പത്തിക സഹകരണം, ശാസ്ത്ര സാങ്കേതിക മേഖല, പ്രതിരോധം, സാംസ്കാരിക വിനിമയം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ റഷ്യൻ പ്രതിനിധി സംഘം വിശദമായ ചർച്ചകൾ നടത്തും. പ്രാദേശികവും അന്താരാഷ്ട്രപരവുമായ നിരവധി വിഷയങ്ങൾ ഉച്ചകോടിയുടെ അജണ്ടയിലുണ്ടാകും.
നിലവിലുള്ള പ്രതിരോധ കരാറുകളുടെ പുരോഗതിയും പുതിയ സാങ്കേതിക കൈമാറ്റങ്ങളും,ആണവോർജ്ജം ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും പേയ്‌മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചട്ടക്കൂടുകൾ, യുക്രെയ്ൻ സംഘർഷം, ഇൻഡോ-പസഫിക് മേഖലയിലെ സാഹചര്യങ്ങൾ, ഭീകരവാദത്തിനെതിരായ സഹകരണം തുടങ്ങിയ ആഗോള വിഷയങ്ങൾ എന്നിവ സന്ദർശനത്തിൽ ചർച്ചയാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി പുടിന് അത്താഴവിരുന്ന് നൽകും. ഇരു നേതാക്കളും തമ്മിലുള്ള പ്രധാന ചർച്ചകൾ ഡിസംബർ 5-ന് ഹൈദരാബാദ് ഹൗസിലാണ് നടക്കുക.
പുടിൻ്റെ സന്ദർശനത്തിൻ്റെ പ്രധാന പരിപാടികൾ നാളെയാണ് നടക്കുന്നത്. നാളെ രാവിലെ
രാഷ്‌ട്രപതി ഭവനിൽ വെച്ച് പുടിന് ഔപചാരിക സ്വീകരണം നൽകും. ഇതിന് ശേഷം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്‌ഘട്ടിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. ശേഷം പ്രധാനമന്ത്രി മോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച. ഉച്ചകോടിയുടെ തീരുമാനങ്ങൾ അറിയിച്ചുകൊണ്ടുള്ള സംയുക്ത പത്രപ്രസ്താവന നടത്തിയതിന് ശേഷം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ബിസിനസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
വൈകുന്നേരം രാഷ്‌ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം തന്നെ പുടിൻ ഇന്ത്യയിൽ നിന്ന് തിരിക്കും.
ഇതിനുമുമ്പ് 2021 ഡിസംബർ 6-നാണ് പുടിൻ ഇന്ത്യ സന്ദർശിച്ചത്. 21-ാമത് ഉച്ചകോടിയിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധം നിലനിർത്താനുള്ള ഇന്ത്യയുടെ നയതന്ത്രപരമായ നിലപാടിനെ ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തമാക്കുന്ന ഒന്നാണ്.

