Sunday, December 14, 2025

നടന്നത് ,3000 കോടി രൂപയുടെ വായ്പ തട്ടിപ്പ്?? അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് ! ജീവനക്കാരെ ചോദ്യം ചെയ്യുന്നു

ദില്ലി :വ്യവസായ പ്രമുഖൻ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. അനിൽ അംബാനി പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തട്ടിപ്പിന്റെ പേരിൽ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. 2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തി. 25ൽ അധികംപേരെ ചോദ്യം ചെയ്തു. 35 ഇടങ്ങളിലായാണ് പരിശോധന.

ബാങ്കുകൾ, ഓഹരി ഉടമകൾ, നിക്ഷേപകർ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയെ വഞ്ചിച്ച് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ പദ്ധഥി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ലോണുകൾ ലഭിക്കാനായി യെസ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് അനിൽ അംബാനി കൈക്കൂലി നൽകിയെന്ന ആരോപണത്തിലും അന്വേഷണമുണ്ട്.

35-ലധികം സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും 50-ലധികം കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുമായി 25-ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. യെസ് ബാങ്കിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെ മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും വലിയ തോതിലുള്ള ഈടുരഹിത് വായ്പകൾ അനുവദിക്കാൻ സഹായിച്ചെന്നും ആരോപണമുണ്ട്.

2017-നും 2019-നും ഇടയിൽ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ റാഗ (RAAGA) കമ്പനികൾക്ക് യെസ് ബാങ്ക് ഏകദേശം 3000 കോടി രൂപയുടെ വായ്പകൾ നൽകിയതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്ക് പ്രൊമോട്ടർമാരുടെ സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് പണമിടപാടുകൾ “നിയമവിരുദ്ധമായ ഒത്തുതീർപ്പ്” നടന്നതായും (quid pro quo) ഇ ഡി കണ്ടെത്തി.

വായ്പകൾ നൽകിയ കമ്പനികളുടെ ദുർബലമായ സാമ്പത്തിക രേഖകൾ, ഒന്നിലധികം കമ്പനികളിൽ ഒരേ ഡയറക്ടർമാരും വിലാസങ്ങള്‍, വായ്പാ ഫയലുകളിൽ അവശ്യ രേഖകളുടെ അഭാവം, ഷെൽ കമ്പനികളിലേക്ക് പണം വഴിതിരിച്ചുവിടൽ, “ലോൺ എവർഗ്രീനിംഗ്” (പഴയ വായ്പ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ നൽകൽ) തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ യെസ് ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രൊമോട്ടർമാർക്കും വ്യക്തിഗത നേട്ടങ്ങൾ ലഭിച്ചതായും സംശയിക്കുന്നു.

യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.

Related Articles

Latest Articles