കോട്ടയം: മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡാണ് പൂർണമായും തകർന്ന് വീണത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ കാണാനില്ലെന്ന വിവരവുമുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ടെകിലും ജെ സി ബിയ്ക്ക് ഇവിടെ എത്താൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. .അതേസമയം ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം.മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു. മറ്റുവിവരങ്ങൾ പരിശോധിച്ചിട്ട് പറയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെയും ഗാന്ധിനഗർ പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

