ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. അടുത്ത ആഴ്ചയോടെ സ്പീക്കർ ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ മാസം 24 നാണ് ലോക്‌സഭയുടെ പ്രത്യേക സമ്മേളനം തുടങ്ങുന്നത്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തീരുമാനിക്കുന്നതിനായുള്ള ചുമതല രാജ്‌നാഥ് സിംഗിനാണ് ഉള്ളത്. ഇന്ന് നടക്കുന്ന യോഗത്തിൽ നിലവിലെ പാർലമെന്റ് സ്പീക്കർ ഓം ബിർലയും ഡെപ്യൂട്ടി സ്പീക്കറും പങ്കെടുക്കും. മുതിർന്ന മന്ത്രിമാരുടെ സാന്നിദ്ധ്യവും യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, അശ്വിനി വൈഷ്ണവ്, കിരൺ റിജിജ്ജു, രാംമോഹൻ നായിഡു, ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. അതേസമയം, രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ യോഗം ചേരുന്നതിന് മുന്നോടിയായി ഓം ബിർലയുമായി വസതിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ എന്നിവർ കൂടിക്കാഴ്ച നടത്തും.

