Sunday, December 21, 2025

വായുവിലൂടെ കോവിഡ് പകരുന്നതിന് തെളിവില്ല; മുന്നറിയിപ്പ് നല്‍കില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കോവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന മുന്നറിയിപ്പ് നല്‍കില്ലെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് മുന്നറിയിപ്പ് നല്‍കാനാകില്ലെന്നും ലോകാരോഗ്യ സംഘടന വക്താക്കള്‍ അറിയിച്ചു. വായുവില്‍ കൂടി പകരുക എന്ന് പറഞ്ഞാല്‍ അത് അഞ്ചാംപനിപോലെയുള്ള വൈറസുകള്‍ വായുവില്‍ കൂടി പകരുന്ന രീതിയിലുള്ളത് എന്ന് അര്‍ഥമാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നത്.

അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ വായുവില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിക്കുന്നവയാണ്. ഇവ വളരെവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ എയ്റോസോള്‍ മുഖേനെ മാത്രമേ വായുവില്‍കൂടി രോഗപ്പകര്‍ച്ചയുണ്ടാകുവെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു.

ചുമക്കുമ്പോളും, തുമ്മുമ്പോളും ഉറക്കെ സംസാരിക്കുമ്പോളും പുറത്തുവരുന്ന അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങളെ എയ്റോ സോളുകള്‍ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കും. മാത്രമല്ല ചെറിയ കാറ്റോ മറ്റോ ഉണ്ടായാല്‍ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വായുവില്‍ ഇവ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോവിഡ്-19 വായുവില്‍കൂടി പകരുമെന്ന് പറയുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

ചില സാഹചര്യങ്ങളില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ.ഇങ്ങനെ സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതിനര്‍ഥം ഇത് വായുവില്‍ കൂടി പകരുന്ന സാംക്രമിക രോഗമാണെന്നല്ല. അഞ്ചാംപനി പോലെ ഇവയും വായുവില്‍ കൂടി പകരുന്നവയായിരുന്നുവെങ്കില്‍ ഇപ്പോള്‍ തന്നെ അത് എല്ലാവരിലും ബാധിച്ചുകഴിഞ്ഞേനേയെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിക്കുന്നു.

Related Articles

Latest Articles