Saturday, December 20, 2025

ആരുടേയും സമ്മർദ്ദത്തിന് വഴങ്ങില്ല ! കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം ! ട്രമ്പിന് ചുട്ട മറുപടിയുമായി എസ് ജയശങ്കർ

ദില്ലി : ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക അടിച്ചേൽപ്പിച്ച ഉയർന്ന താരിഫുകൾ ‘ന്യായീകരിക്കാനാവാത്തതും അന്യായവുമാണെന്ന്’ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിന്റെ പേരിൽ ട്രംപ് ഭരണകൂടം 50 ശതമാനത്തിലധികം താരിഫ് ചുമത്തിയതിലാണ് ജയശങ്കറുടെ പ്രതികരണം. ഭാരതത്തിലെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, ഈ വിഷയത്തിൽ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

“നമ്മുടെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ചിലർ ഇത് വിജയിച്ചോ പരാജയപ്പെട്ടോ എന്ന് പറയുമ്പോൾ, ഞങ്ങൾ സർക്കാരെന്ന നിലയിൽ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല,” ജയശങ്കർ പറഞ്ഞു.

താരിഫ് പ്രശ്നം വെറും ‘എണ്ണ തർക്ക’മായി തെറ്റായി ചിത്രീകരിക്കുകയാണെന്നും ജയശങ്കർ ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയെ മാത്രം ലക്ഷ്യമിടുമ്പോൾ, വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത് എണ്ണ പ്രശ്നമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യയെ ലക്ഷ്യമിടാൻ ഉപയോഗിച്ച അതേ വാദങ്ങൾ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരായ യൂറോപ്യൻ രാജ്യങ്ങൾക്കും എന്തുകൊണ്ടാണ് ബാധകമാവാത്തതെന്നും ജയശങ്കർ ചോദിച്ചു.

റഷ്യയുമായി ഇന്ത്യയെക്കാൾ വലിയ തോതിൽ വ്യാപാരം നടത്തുന്നത് യൂറോപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . “ഞങ്ങൾ യുദ്ധത്തിന് പണം നൽകുന്നുവെന്ന് ആളുകൾ പറയുമ്പോൾ, റഷ്യ-യൂറോപ്യൻ വ്യാപാരം ഇന്ത്യ-റഷ്യ വ്യാപാരത്തേക്കാൾ വലുതാണ്. അപ്പോൾ യൂറോപ്യൻ പണം റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നില്ലേ? ജയശങ്കർ ചോദിച്ചു.

ഭാരതത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തിന് ഊന്നൽ നൽകിയ ജയശങ്കർ , ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങളെടുക്കാനുള്ള പരമാധികാരം ഇന്ത്യയ്ക്കുണ്ടെന്ന് ആവർത്തിച്ചു.

ഇന്ത്യ-അമേരിക്ക ബന്ധം നിലവിലെ സാഹചര്യത്തിലും ചർച്ചകൾ തുടരുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. “നമ്മൾ രണ്ട് വലിയ രാജ്യങ്ങളാണ്, പരസ്പരം സംസാരിക്കുന്നുണ്ട്, കാര്യങ്ങൾ എവിടെയെത്തുമെന്ന് നമുക്ക് കാണാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ഇന്ത്യയിലെ പുതിയ അംബാസഡറെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഒരു വിദേശകാര്യ മന്ത്രിയാണെന്നും മറ്റ് രാജ്യങ്ങളുടെ അംബാസഡർമാരുടെ നിയമനങ്ങളെക്കുറിച്ച് അഭിപ്രായം പറയാറില്ലെന്നും ജയശങ്കർ പറഞ്ഞു.

നേരത്തെ റഷ്യ സന്ദർശിച്ച ജയശങ്കർ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദം, യുക്രെയ്‌നിലെ നിലവിലെ സംഘർഷം, പശ്ചിമേഷ്യയിലെയും അഫ്ഗാനിസ്ഥാനിലെയും പ്രാദേശിക സംഭവവികാസങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും അദ്ദേഹം പുടിനെ അറിയിച്ചു.

Related Articles

Latest Articles