കൊച്ചി: മാര്‍ക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സില്‍ തൊഴിലാളികള്‍ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ പീഡനങ്ങള്‍ക്ക് വിധേയരായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്ഥാപനം നൽകിയിരുന്ന ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരെ ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങളും നാണയങ്ങളും നിലത്തിട്ട് നക്കിയെടുപ്പിക്കുക തുടങ്ങിയ പീഡനമുറകൾക്കാണ് വിധേയരാക്കിയിരുന്നത്. നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക തുടങ്ങിയ പറഞ്ഞു കേൾക്കാത്ത വിധത്തിലുള്ള പീഡന മുറകളും അരങ്ങേറി.
ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഉദ്യോഗാർത്ഥികൾക്ക് ശമ്പളമായി നല്‍കുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം.എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഉബൈദ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. സ്ഥാപനത്തിലെ മാനേജര്‍മാരാണ് പീഡനത്തിന് നേതൃത്വം കൊടുക്കുന്നത്. സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെയും പീഡനം നടന്നിരുന്നു. വിവരം പുറത്തുപറയാതിരിക്കാനായി സ്ഥാപന ഉടമയായ ഉബൈദ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം.’

