Tuesday, December 23, 2025

നിയമ പഠനം പൂർത്തിയാക്കിയിട്ടും അധോലോകനായകനായി മാറിയ ഗ്യാങ്‌സ്റ്റർ ! സൽമാൻ ഖാനോട് അഞ്ചാം വയസിൽ തോന്നിയ പ്രതികാരം കനലായി നെഞ്ചിൽ കൊണ്ട് നടന്ന 26 വർഷങ്ങൾ ! ലോറൻസ് ബിഷ്‌ണോയിയ്ക്ക് സൽമാൻ ഖാനോട് ഇത്രമേൽ വൈരാഗ്യം വരാനുണ്ടായ കാരണമറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മഹാരാഷ്ട്ര മുന്‍മന്ത്രിയും എൻസിപി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയ്ക്ക് പങ്കുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . കൊലപാതക കാരണം നിലവിൽ വ്യക്തമല്ലെങ്കിലും നടൻ സൽമാൻ ഖാനുമായി ബാബാ സിദ്ദിഖി പുലർത്തിയിരുന്ന ബന്ധം ലോറൻസ് ബിഷ്‌ണോയിയെ ചൊടിപ്പിച്ചിരിക്കാം എന്നാണ് റിപ്പോർട്ട്. ഇതിനോടകം നിരവധി തവണയാണ് ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളികൾ സൽമാൻ ഖാനെതിരെ വധശ്രമം നടത്തിയിട്ടുണ്ട്.

എന്താണ് ലോറന്‍സ് ബിഷ്‌ണോയിയ്ക്ക് സൽമാനോട് ഇത്രയും പക തോന്നാൻ കാരണം ?

1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് എല്ലാത്തിനും തുടക്കം . ഒരു സിനിമയുടെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സല്‍മാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. അവരുടെ ആത്മീയ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും കുറ്റകരമായും കൊടും പാപമായും അവര്‍ കണക്കാക്കുന്നു.

സൽമാന്റെ കൃഷ്ണമൃഗ വേട്ടയിൽ 1998 ഒക്ടോബര്‍ 2 നാണ് ബിഷ്‌ണോയി വിഭാഗത്തിലുള്ള ഒരാള്‍ പോലീസില്‍ പരാതി നല്‍കുന്നു. കൃത്യം പത്ത് ദിവസത്തിന് ശേഷം സല്‍മാന്‍ അറസ്റ്റിലാവുകയും ജാമ്യത്തിലറങ്ങുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ ലോറന്‍സ് ബിഷ്‌ണോയ്ക്ക് വെറും അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം. ലോറന്‍സ് ബിഷ്‌ണോയി വളരുന്നതിനൊപ്പം അയാളില്‍ സല്‍മാനോടുള്ള പകയും വര്‍ധിച്ചുകൊണ്ടേയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബിരുദത്തിന് കോളേജില്‍ ചേര്‍ന്ന ലോറന്‍സ് ബിഷ്‌ണോയി പഠനം പൂര്‍ത്തിയാക്കിയില്ല. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ ഒന്നാം നിലയിലെ പരീക്ഷ ഹാളില്‍ നിന്ന് ഉത്തരക്കടലാസുമായി നിലത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനത്തിന് ചേര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയി കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായി. ആ കാലഘട്ടത്തില്‍ തന്നെയാണ് ഇയാള്‍ ഗോള്‍ഡ് ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ സിംഗ് എന്ന അധോലോകാംഗവുമായി ചങ്ങാത്തതിലാകുന്നത്. ഈ സൗഹൃദം ഇയാളെ അധോലോകത്തിന്റെ അന്ധകാരത്തിലേക്ക് ആകര്‍ഷിച്ചു. 2010 മുതല്‍ ഇയാള്‍ക്കെതിരേ വധശ്രമം, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങി വിവിധ കേസുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിനിടെ ലോറന്‍സ് ബിഷ്‌ണോയി നിയമ പഠനം പൂര്‍ത്തിയാക്കി. എങ്കിലും ഏവരെയും ഭയപ്പെടുത്തുന്ന അധോലോക നായകനായി അറിയപ്പെടാനായിരുന്നു അയാളുടെ തീരുമാനം.

കൃഷ്ണമൃഗ വേട്ട കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി സല്‍മാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടു. സല്‍മാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേ സമയം നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത ലോറന്‍സ് കൃഷ്ണമൃഗത്തെ കൊന്നതിന് താന്‍ സല്‍മാനോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു.

സല്‍മാന്‍ ഖാനെ വകവരുത്താന്‍ ലോറന്‍സ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡിലുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ സമ്പത്ത് നെഹ്‌റയോട് സല്‍മാനെ വകവരുത്തണമെന്ന് ബിഷ്‌ണോയി ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്‌റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമേ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ദൂരെ നിന്ന് സല്‍മാനെ വെടിവെയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ദിനേഷ് ഫൗജി എന്നൊരോളോട് ആര്‍കെ സ്പിങ് റൈഫിള്‍ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. 4 ലക്ഷം രൂപ അതിനായി അനില്‍ പാണ്ഡെ എന്നൊരാളുടെ പക്കല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷന്‍ നടന്നില്ല. 2011-ല്‍ റെഡി എന്ന സിനിമയുടെ സെറ്റില്‍വച്ചു സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ ആയുധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ ശ്രമവും പരാജയപ്പെട്ടു. സല്‍മാന്‍ ഖാന്റെ പിതാവും നടനും തിരക്കഥാകൃത്തുമായ സലിം ഖാനും വധഭീഷണി നേരിടേണ്ടി വന്നു. .നിലവിൽ പഞ്ചാബിലെ ഒരു ജയിയിലാണ് ലോറന്‍സ് ബിഷ്‌ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്. അതിനിടെ അയാളുടെ അഭിമുഖം പുറത്ത് വന്നത് വിവാദമായിരുന്നു. ബതിന്ദയിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖം എന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചു. ഇയാളെ താമസിപ്പിച്ചിരിക്കുന്നത് സെന്‍ട്രല്‍ ജയിലില്‍ അല്ലെന്നും മറ്റൊരു ജയിലിലാണെന്നും അവര്‍ വൃക്തമാക്കി. ജയിലിലാണെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ലോറന്‍സ് ബിഷ്‌ണോയിയ്ക്ക് സാധിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് സജീവ ഷൂട്ടര്‍മാര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles