പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ മിസൈലാക്രമണത്തിലൂടെ പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചതിന് പിന്നാലെ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനു മുന്നിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിക്കുന്ന കേക്കും പോസ്റ്ററുകളുമായി വിജയാഘോഷം നടത്തി യുവാവ്. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ് .”ഇന്ത്യൻ ആർമി സിന്ദാബാദ് എന്നെഴുതിയ ബാനറുകളും യുവാവിന്റെ കൈയ്യിൽ ഉണ്ടായിരുന്നു.
നേരത്തെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ കേക്കുമായി പോകുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. പാക് ഹൈക്കമ്മീഷന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഇതേത്തുടർന്ന് സ്ഥലത്ത് വലിയ പ്രതിഷേധമുണ്ടായി. പഹൽഗാം ഭീകരാക്രമണത്തിന്റെ ആഘോഷമാണോ അവിടെ നടക്കുന്നതെന്നായിരുന്നു പ്രതിഷേധക്കാർ ചോദിച്ചത്.
കേക്കുമായി പോകുന്നയാളോട് മാദ്ധ്യമങ്ങൾ വിവരങ്ങൾ തേടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. കേക്ക് കൊണ്ടുപോകുന്നതിന്റെ ഉദ്ദേശം എന്താണെന്ന് നിരവധിതവണ ചോദിച്ചെങ്കിലും അയാൾ കൃത്യമായ ഉത്തരം നൽകിയില്ല. താങ്കൾ പാക് ഹൈക്കമ്മീഷനിൽ നിന്നുള്ളയാളാണോ എന്ന ചോദ്യത്തിനും മറുപടി നൽകിയില്ല. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനാണ് ഇയാളെന്നാണ് റിപ്പോർട്ട്.

