Friday, December 19, 2025

വീണ്ടും ആശങ്ക; കോവിഡിന് പിന്നാലെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധ; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഈ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സിക്ക കൊതുകുകൾ വഴി പടരുന്ന രോഗമാണ്. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ്ഈ രോഗബാധയ്ക്കും. പകൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകാണ് ഈ വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികൾക്ക് നൽകുക എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

എന്നാൽ സിക്ക വൈറസ് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. വിശ്രമിച്ചാൽ പൂർണമായും മാറും. എന്നാൽ ഗർഭിണികളെയാണ് ബാധിക്കുന്നതെങ്കിൽ ഗർഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളർച്ചക്കുറവ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ സംഭവിച്ചേക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഗർഭിണികൾ അതീവജാഗ്രത പുലർത്തണം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.

നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി ആരംഭിച്ചു കഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles