തിരുവനന്തപുരം : താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും യു.എ.ഇ കോൺസുൽ ജനറലിന്റെ കാണാതായ ഗൺമാൻ ജയ്‌ഘോഷ് പറയുന്നു. സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരഗോമിക്കുന്നതിനിടെ വ്യാഴാഴ്ച്ച കാണാതായ ഗണ്മാനെ കുറച്ചു മുൻപാണ് കണ്ടെത്തിയത്.
ജയ്ഘോഷിനെ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്കുളത്തെ വീടിന് സമീപത്ത് നിന്ന് പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത് . പോലീസ് ഇയാളെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ജയ്‌ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. കൈയിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ബ്ലേഡ് വിഴുങ്ങിയെന്നും പൊലീസ് പറഞ്ഞു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. കയ്യിലെ മുറിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ജയ്ഘോഷിൽ നിന്ന് കണ്ടെത്താനാകുമെന്നാണ് വിവരം.കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതല്‍ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്.

