കൊറോണവൈറസ് വിതച്ച ദുരിതം പേറുന്ന ഗൾഫ് പ്രവാസികളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ല എന്ന സാക്ഷ്യപത്രവുമായി മാത്രമേ കേരളത്തിലേക്ക് ഇനി വരാൻ പാടുള്ളു എന്ന പിണറായി സർക്കാരിന്റെ ഉത്തരവെന്ന് സംസ്കൃതി ബഹ്റൈൻ ഭാരവാഹികൾ. അങ്ങേയറ്റം ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക എന്ന ദൗത്യവുമായി അഹോരാത്രം പണിപ്പെട്ട് പ്രവർത്തിക്കുന്ന സംസ്കൃതി ബഹ്റൈൻ ഉൾപ്പെടെയുള്ള നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തുള്ളത്. അവരവരുടെ കഴിവുകൾക്കും അപ്പുറം പ്രയത്നിച്ച് പറക്കാൻ സജ്ജമായ ചാർട്ടേർഡ് ഫ്ലൈറ്റുകൾക്കാണ് ഈ തീരുമാനത്തിലൂടെ കൂച്ചുവിലങ്ങിട്ടിരിക്കുന്നത് എന്നത് വളരെ വേദനാജനകമാണ്. കേന്ദ്ര സർക്കാർ എല്ലാ സഹായസഹകരണങ്ങളും നൽകി പ്രവാസികളിടെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ തികച്ചും പ്രതിഷേധാത്മക നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഇവിടെയുള്ള ചില സംഘടനകൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവെച്ച് എല്ലാം കേന്ദ്രസർക്കാരിന്റെ കുറ്റമാണെന്ന് വിലപിക്കുന്നത് വിരോധാഭാസമാണെന്നും സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാരിന്റെതാണ് ഈ തീരുമാനം, ഇത് എന്തടിസ്ഥാനത്തിൽ ആണ് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം . വെറും പൊള്ള വാഗ്ദാനങ്ങൾ നൽകി കരുപ്പിടിപ്പിച്ച ഒന്നാം നമ്പർ പദവി പൊട്ടിത്തകരുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിന്. 20 ജൂൺ മുതൽ ഇങ്ങനെ ഒരു തീരുമാനം എന്തുകൊണ്ട് പ്രാബല്യത്തിൽ ആക്കി എന്നത് വിശദീകരിക്കണം. ഒരുപാട് തയാറെടുപ്പുകൾ നടത്തി യാത്രയാകാൻ തയാറെടുത്തവരുടെ മാനസികനില എന്താകും എന്നുപോലും സർക്കാർ ആലോചിച്ചിട്ടില്ല. സജ്ജമായി നിന്ന ഫ്ലൈറ്റുകളുടെ കാര്യം, അഹോരാത്രം കഷ്ടപ്പെട്ടവരുടെ അവസ്ഥ ഇതൊന്നും പരിഗണിക്കാതെ പെട്ടന്നൊരുദിവസം ഇത്തരം പ്രഖ്യാപനങ്ങളിലൂടെ സർക്കാർ പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണ്.
ബഹ്റൈൻ ആരോഗ്യമന്ത്രലയം അനുവദിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിൽ ഒരു ദിവസം സ്വീകരിക്കുന്ന സാമ്പിളുകളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. റിപ്പോർട്ട് 24 മുതൽ 72 മണിക്കൂർ വരെ എടുത്താണ് ഇതിനായി രൂപപ്പെടുത്തിയ മൊബൈൽ ആപ്പിൽ/ സൈറ്റിൽ പ്രസിദ്ധീകരിക്കുക. പേരോ, പാസ്പോർട്ട് ഡീടൈൽസോ ഒന്നും ഇല്ലാതെ CPR നമ്പർ അടിസ്ഥാനത്തിൽ പോസിറ്റീവോ, നെഗറ്റീവോ എന്ന് മാത്രമാണ് കാണാൻ കഴിയുക.
സ്വകാര്യ ആശിപത്രികളിൽ ഈ ടെസ്റ്റ് നടത്തിയാൽ 8000 മുതൽ 10000 രൂപയാണ് ചിലവാക്കേണ്ടത്. പാവപ്പെട്ട തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്.
ഒരു ഫ്ലൈറ്റ് മിനിമം 150 പേരായി കൂട്ടിയാൽ തന്നെ ഈ ടെസ്റ്റ് മുഴുമിപ്പിക്കാൻ 5 ദിവസമാണെടുക്കുക. ഇത്രയും ദിവസം കാത്തിരുന്ന് യാത്രയിലെ അനിശ്ചിതത്വം എങ്ങനെയാണ് മറികടക്കാനാകുക എന്നും സംഘടനാ ഭാരവാഹികൾ ചോദിക്കുന്നു.
ഗൾഫ് പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന അവജ്ഞയാണ് ഇതിലൂടെ വെളിവാകുന്നത്.ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ ആകുന്നതല്ല. ഗൾഫ് പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന എത്രയും പെട്ടെന്ന് പിൻവലിച്ച് അവർക്ക് സുഗമമായി യാത്രചെയ്ത് നാട്ടിലെത്താൻ വേണ്ട എല്ലാ പിന്തുണയും, സഹായവും നൽകി, ആദരിച്ചില്ലെങ്കിലും നിന്ദിക്കാതെ അവരവരുടെ വീടുകളിൽ എത്താനുള്ള അവസരം ആണ് ഉണ്ടാക്കേണ്ടത് എന്ന് സംസ്കൃതി ബഹ്റൈൻ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

