കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി എം.എല്‍.എയെ മാർക്കറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ ദേബേന്ദ്രനാഥ് റായിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഹെംതാബാദില്‍ ഇദ്ദേഹത്തെ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ദേബേന്ദ്രനാഥിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ സി പി എം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബി ജെ പിയില്‍ ചേരുകയായിരുന്നു. തുടർന്ന് എം എല്‍ എയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. രാത്രി ഒരുമണിയോടെ ചിലര്‍ വന്ന് ദേബേന്ദ്രനാഥിനെ വിളിച്ചുകൊണ്ടുപോയെന്ന് കുടുംബത്തിലെ ഒരംഗം ആരോപിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണ ജഗദീപ് ധന്‍ഖര്‍ ആവശ്യപ്പെട്ടു.

