കാസര്‍കോട് : കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലയിലെ പ്രവാസിയുടെ അശ്രദ്ധയാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമായത്. ഇനിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഏതെങ്കിലും പ്രവാസി ലംഘിച്ചാല്‍ ഒരിക്കലും അവര്‍ ഗള്‍ഫ് കാണാത്ത രീതിയിലുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കളക്ടർ പറഞ്ഞതായാണ് റിപ്പോർട്ട്.
ഞങ്ങള്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍പ്പേർ സഹകരിക്കുന്നുണ്ടെങ്കിലും സഹകരിക്കാത്ത ചെറിയ ശതമാനം ആളുകളും ഉണ്ട്. അവരെ സഹകരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിന് ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ട് രോഗം പടർന്നത് ആശങ്കയുള്ള കാര്യമാണ്. അതൊക്കെ പറഞ്ഞിട്ടും ഇവർക്ക് മനസിലാകുന്നില്ലെന്നും കളക്ടർ പറയുകയുണ്ടായി.

