ദില്ലി : ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ആറു ഭീകരരെ നീക്കാന്‍ പാകിസ്ഥാന്‍ ശ്രമം.യു.എന്‍ സുരക്ഷാസമിതി തയാറാക്കിയ 130 ഭീകരരുടെ പട്ടികയില്‍ 19 പേര്‍ പാകിസ്ഥാനിലുണ്ടെന്ന് ഇമ്രാൻ ഭരണകൂടം സമ്മതിച്ചിരുന്നു. ഇതില്‍ ആറു ഭീകരരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭീകരരെ നിരീക്ഷണ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനായി നിരവധി അപേക്ഷകളാണ് പാക് സര്‍ക്കാര്‍ സുരക്ഷാ സമിതിക്ക് മുമ്പാകെ ഇതിനോടകം സമര്‍പ്പിച്ചത്.ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ ചൈനയുടെ പിന്തുണയുണ്ടെന്നാണ് ഡല്‍ഹിലെയും ന്യൂയോര്‍ക്കിലെയും നയതന്ത്ര പ്രതിനിധികള്‍ വിലയിരുത്തുന്നത്. എന്നാൽ ജൂണില്‍ പാകിസ്ഥാന്‍റെ ഭീകര പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവലോകനം ചെയ്യാനിരിക്കെയാണ് പുതിയ നീക്കവുമായി ഇമ്രാൻ സര്‍ക്കാര്‍ രംഗത്തെത്തിയത്.മുംബൈ ഭീകരാക്രമണക്കേസിന്റെ ആസൂത്രകനും ലഷ്കറെ ത്വയ്യിബ ഓപറേഷന്‍ കമാന്‍ഡറുമായ സാഖിയുര്റഹ്മാന് ലഖ്വി ഉള്‍പ്പെടെ 1800 ഭീകരരെ പാകിസ്ഥാന്‍ ഭീകരവിരുദ്ധ അതോറിറ്റിയുടെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഈയിടെ നീക്കിയിരുന്നു.