സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ.ആർ. സച്ചിദാനന്ദൻ) അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്കിയക്കു ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
തുടർന്ന് വെന്റിലേറ്ററിൽ വച്ചു സ്ക്ലെറോസിസ് ഉണ്ടായി. വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലൻസില്‍ ഇന്ത്യക്കു പുറത്തേക്കു കൊണ്ടുപോകാൻ നോക്കിയെങ്കിലും സാധിച്ചില്ല.
2007ല്‍ ചോക്ളേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. പിന്നീട് റോബിന്‍ഹുഡ്, മേക്കപ്പന്‍മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.
റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. ചേട്ടായീസ്,ഷെര്‍ക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. എസ്എൻഎം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. തുടര്‍ന്ന് അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തില്‍ സജീവമായിരുന്നു, നിരവധി നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.