തിരുവനന്തപുരം:ഉറവിടമറിയാത്ത രോഗികൾ സംസ്ഥാനത്തിന് തലവേദനയാകുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ 7 പേർക്ക് രോഗം വന്നതെങ്ങനെയെന്നറിയല്ല. ഇതില്‍ അഞ്ച് പേരും മലപ്പുറം ജില്ലയിലാണ്.
സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറത്തെ 5 പേർക്ക് കോവിഡ് ബാധിച്ചതറിഞ്ഞത്. ഇവർക്ക് രോഗലക്ഷണമില്ലായിരുന്നു. കണ്ണൂർ എരഞ്ഞോളി സ്വദേശിയായ യുവാവിനും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ തൃശ്ശൂർ ചേലക്കര സ്വദേശിയുടെയും രോഗ ഉറവിടം അജ്ഞാതമാണ്. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് തിരുവനന്തപുരവും, തൃശ്ശൂരും, മലപ്പുറവും കണ്ണൂരുമുൾപ്പെടെ 6 ജില്ലകളിൽ അതീവ ജാഗ്രത നൽകിയത്.
കേരളത്തിൽ നിന്ന് തമിഴ്‍നാട്ടിലെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്.
മാസ്ക്ക് ധരിക്കാത്ത 4000 സംഭവങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ജനങ്ങൾ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമായി സഹകരിക്കണമെന്ന് പലകുറി പറഞ്ഞിട്ടും അനുസരിക്കുന്നില്ല എന്നതിന്‍റെ തെളിവാണിത്. ഉപദേശമല്ല പിഴ ചുമത്താനുളള നിർദ്ദേശം ഡിജിപി പോലീസുകാർക്ക് നൽകി കഴിഞ്ഞു.

