സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നു. സബ്സിഡി നഷ്ടപ്പെട്ടു. ഇരട്ടിത്തുകയുടെ ബിൽ വന്നു. ലോക്ക് ഡൗണിൽ മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതാണ് കാരണം.
തിരിച്ചടിച്ച റീഡിംഗ്
രണ്ടുമാസത്തെ ഉപയോഗം കണക്കാക്കി യൂണിറ്റിന് മുപ്പതുപൈസ നിരക്കിൽ 240 യൂണിറ്റുവരെ സബ്സിഡി ലഭിക്കണം.240 യൂണിറ്റിൽ കൂടുതൽ ഉപയോഗിച്ചാൽ സബ്സിഡി ഇല്ലാതാകും. യൂണിറ്റിന് 3.70 നുപകരം 4.80 രൂപ നൽകണം.
ജനുവരി അവസാനം റീഡിംഗ് എടുത്ത വീടുകളിൽ ലോക്ക് ഡൗൺ കാരണം മേയിലാണ് റീഡിംഗ് എടുത്തത്.
മൂന്നു മാസത്തെ ബിൽ ഒന്നിച്ച് ചുമത്തിയപ്പോൾ യൂണിറ്റ് കൂടി. നിരക്ക് 4.80 ആയി.
യൂണിറ്റിന് 4.80 നൽകിയിരുന്നവരുടേത് 5.90 ആയി ഉയർന്നു.
ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമല്ല,വ്യാപാരി സമൂഹത്തിനും ഇരുട്ടടിയായിരിക്കുകയാണ് ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ല്.
അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങളിലും ഭീമമായ തുകയാണ് വന്നത്. കണക്ടഡ് ലോഡ് അനുസരിച്ച് ഉയർന്ന താരിഫായിതിനാൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ്, മീറ്റർ വാടക അടക്കമുള്ള തുക നൽകണം.
പരാതികൾ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി പറയുന്നുണ്ടെങ്കിലും അതെങ്ങനെയെന്ന് ബോർഡിലെ ഉദ്യോഗസ്ഥർക്ക് പോലും ഇതുവരെ ഒരു ധാരണയുമില്ല.