കണ്ണൂർ :ഭർത്താവിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പാലത്തായി പീഢന കേസിലെ പത്മരാജൻ മാസ്റ്ററുടെ ഭാര്യ വി.വി. ജീജ ഡിജിപിക്കു പരാതി നൽകി. പീഢനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളിൽ തന്റെ ഭർത്താവ് സ്ക്കൂളിൽ ഇല്ലെന്നും, അതു മൊബൈൽ ഫോണിന്റെ ലോക്കേഷൻ അടക്കം പരിശോധിച്ചാൽ തെളിയിക്കാൻ സാധിക്കുമെന്നും ജീജ പറയുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമെ യഥാർത്ഥ സത്യം പുറത്തു വരികയുള്ളൂ. അതിനു പുറമെ പെൺകുട്ടി മൊബൈൽ ഫോണിൽ വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിച്ചിരുന്നു. ആ ഫോൺ പരിശോധിക്കേണം എന്നും അവർ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസിൽ ഉൾപ്പെടുത്തുകയും, നിംഹാൻസ് പോലുള്ള പ്രമുഖ ആശുപത്രികളിൽ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും വി.വി. ജീജ പരാതിയിൽ പറയുന്നുണ്ട്.ചില ദൃശ്യമാധ്യമങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച് വാർത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും ജീജ പറഞ്ഞു.