ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുത്തില്ലെങ്കിൽ ആരോഗ്യരംഗത്തെ പുരോഗതിയ്ക്കായുള്ള ശ്രമങ്ങള്‍ വെറുതെയാകമെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് തടയാനായി വൻതോതിൽ പണമൊഴുക്കുകയും എന്നാൽ അടുത്ത മഹാമാരിയെ നേരിടാൻ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന അപകടകരമായ രീതിയെ അദ്ദേഹം വിമര്‍ശിച്ചു. ആദ്യ അന്താരാഷ്ട്ര പകര്‍ച്ചവ്യാധി മുന്നൊരുക്ക ദിനത്തിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 മഹാമാരിയിൽ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. “ഏറെക്കാലമായി ലോകം ഭയവും അവഗണനയും മാറി മാറി കൊണ്ടു നടക്കുകയാണ്.” “ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ല എന്നാണ് ചരിത്രം നമ്മളോട് പറയുന്നത്. മഹാമാരികള്‍ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമാണ്.” അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധം വെളിവാക്കുന്നത് മഹാമാരികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.