മുംബൈ: അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിൽ. ഗൂഗിളിന്‍റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് പ്രാധാന്യത്തോടെ നൽകിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെൻറ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച പരാതി സി.സി.ഐ. യുടെ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഗൂഗിളിന്‍റെ വിശദീകരണംകൂടി ലഭിച്ചശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ. കഴമ്പുള്ളതാണെന്നു കണ്ടാൽ വിശദമായ അന്വേഷണം നടത്തും. ആരാണ് പരാതിനൽകിയതെന്ന് വ്യക്തമല്ല. വിഷയത്തിൽ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആൻഡ്രോയിഡ് വിപണയിലെ സ്വാധീനമുപയോഗിച്ച് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരിൽ ഗൂഗിൾ പേ ആപ്പിന് പ്ലേ സ്റ്റോർ വഴി കൂടുതൽ പ്രചാരം നൽകിയെന്നാണ് പ്രധാന ആരോപണം. പ്ലേ സ്റ്റോർ സെർച്ചിൽ കൃത്രിമം കാട്ടിയതായി പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല.
ഇന്ത്യയിൽ സി.സി.ഐ. മുന്പാകെ ഗൂഗിളിനെതിരേ എത്തുന്ന മൂന്നാമത്തെ പരാതിയാണിത്. 2018-ൽ കന്പനിയുടെ വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തി സേർച്ച് എൻജിനിൽ വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതിയിൽ ഗൂഗിളിന് 2.1 കോടി ഡോളർ (ഏകദേശം 135.86 കോടി രൂപ) പിഴയിട്ടിരുന്നു. മൊബൈൽ കന്പനികളെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതിൽ ഗൂഗിൾ സ്വാധീനം ചെലുത്തുന്നവെന്നായിരുന്നു 2019-ൽ ലഭിച്ച പരാതി.
ഇന്ത്യയിൽ ഡിജിറ്റൽ പേമെൻറ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളിൽ ഏറെ മുന്നിലാണ് ഗൂഗിൾ പേ. 2017-ൽ പുറത്തിറക്കിയ ആപ്പിൽ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുന്നതായാണ് കണക്കുകൾ.