പത്തനംതിട്ട : പത്തനംതിട്ടയിലെ വെച്ചൂച്ചിറയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്നയെ കണ്ടെത്തിയതായി സൂചന. അയല്‍ സംസ്ഥാനത്തു നിന്നും പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയൽ സംസ്ഥാനത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്..
2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ രണ്ടാംവര്‍ഷ ബി കോം വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.പിന്നീട് ജസ്ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്നയുടെ മൊബൈലില്‍ നിന്നും ലഭിച്ച അവസാന സന്ദേശം. ജസ്നയുടെ ആണ്‍സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ആദ്യം വെച്ചൂച്ചിറ ലോക്കൽ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു. ഒരു വര്‍ഷം മുൻപ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.ജെസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ജസ്നയെ കണ്ടെന്ന തരത്തിൽ പോലീസിന് ഫോൺ സന്ദേശം ലഭിച്ചു. ഈ സന്ദേശങ്ങളുടെ പിറകെ പോയ പോലീസിന് നിരാശയായിരുന്നു ഫലം.തച്ചങ്കരി ചുമതലയേറ്റം ശേഷം തയ്യാറാക്കിയ കേസുകളുടെ മുൻഗണനാ പട്ടികയിൽ ജസ്നയുടെ തിരോധാനവും ഉൾപ്പെടുത്തിയിരുന്നു.

