ആലപ്പുഴ : ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഡങ്കിപ്പനിക്കെതിരെ ഈ ഡിസേ വിട എന്ന പേരില്‍ ഉറവിട നശീകരണ ബോധവത്കരണ ക്യാമ്പയിന്‍ ഏപ്രില്‍ 24ന് നടത്തുകയുണ്ടായി. വേനല്‍മഴ ലഭിക്കുന്ന ഈ സാഹചര്യത്തില്‍ കൊതുകുവളരാനുളള സാഹചര്യം കൂടുതലാണ്. അതിനാല്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍ ഇല്ല എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടക്കാതെ ശ്രദ്ധിക്കുക, ടെറസ്സില്‍ ഉപേക്ഷിച്ചിരിക്കുന്ന പാഴ്‌വസ്തുക്കളില്‍ വെളളംകെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക, വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ മഴവെളളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുകയും വേണം, വീടിനുളളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അടച്ചുസൂക്ഷിക്കാതെ കുടിവെളളം സംഭരിക്കരുത്, ഫ്രിഡ്ജിനു പുറകിലെ ട്രേയില്‍വെളളം പതിവായികെട്ടി നില്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, വീടിനുളളില്‍ അലങ്കാരചെടിയുടെ അടിയിലെ പാത്രത്തില്‍ വെളളം കെട്ടികിടക്കരുതെന്നും അദ്ദേഹം അറിയിച്ചു.