തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. നാളെയോടെ പരിശോധന പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയിൽ അധികൃതരുടേയും തീരുമാനം. 900ൽ അധികം അന്തേവാസികളാണ് ജയിലിലുള്ളത്.
സെൻട്രൽ ജയിലിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ച തടവുകാരൻ ഉൾപ്പടെ നാല് പേർ തിരുവനന്തപുരത്ത് ഇന്ന് മരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11 നാണ് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതൽ അന്തേവാസികളുമെന്നതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.