തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയെന്ന വ്യാജ പ്രചരണം നടത്തിയ ശശി തരൂർ മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ് .
2020 ഏപ്രിൽ 17 ന് ട്വിറ്റർ സന്ദേശം മുഖാന്തിരമാണ് ശശി തരൂർ ശ്രീചിത്രയ്ക്കായി 1 കോടി രൂപ നൽകിയതായി പ്രചരിപ്പിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ഇത്തരമൊരു സഹായവും ശശി തരൂരിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് തെളിഞ്ഞു. ശ്രീചിത്രയിലെ വിവരാവകാശ ഓഫീസറായ ഡോ എ. മായാ നന്ദകുമാർ നൽകിയ മറുപടിയിൽ 2020 മെയ് 24 വരെ ഇ എം പി ഫണ്ടിൽ നിന്ന് ഒരു സഹായവും ഇൻസ്റ്റിറ്റ്യൂട്ടിന് കിട്ടിയിട്ടില്ല.
എന്തിനാണ് കള്ള പ്രചരണം നടത്തിയതെന്ന് തരൂർ വ്യക്തമാക്കണം. പൊതു പ്രവർത്തനമെന്നത് ഗീർവാണം മുഴക്കലും വ്യാജ പ്രചരണവും അല്ലെന്ന് ശശി തരൂർ മനസ്സിലാക്കണം, സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന വ്യാജ പ്രചരണം പൊതു പ്രവർത്തകർക്ക് ഭൂഷണമല്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രീചിത്ര നടത്തിയെന്ന് ഡയറക്ടർ അവകാശപ്പെട്ട പല കണ്ടു പിടുത്തങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശ്രീ ചിത്രയിലെ അധികാരികളുമായി ശശി തരൂർ ഗൂഡാലാചന നടത്തിയതായി സംശയമുണ്ട്. ഇല്ലാത്ത സാമ്പത്തിക സഹായം ഉപയോഗിച്ച് കണ്ടു പിടുത്തം നടത്തിയെന്ന് പ്രചരിപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സുരേഷ് പറഞ്ഞു.