Wednesday, May 15, 2024
spot_img

തലസ്ഥാനത്ത് ഗുരുതര സാഹചര്യം ലോക്ക്ഡൗണ്‍ തുടരും. ഇളവുകളെ കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണില്‍ ഇളവ് നല്‍കണോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണില്‍ തീരുമാനമെടക്കും.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിനാല് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്ടർ ഉൾപ്പടെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്‍റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.

അതേസമയം പേരൂർക്കട എസ്എപി ക്യാമ്പിൽ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാർപ്പിക്കുന്നില്ലെന്നും പൊലീസുകാർക്കിടയിൽ പരാതിയുണ്ട്.

ജില്ലയില്‍ 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. ലാര്‍ജ് ക്ലസ്റ്ററുകളായ പുല്ലുവിള, പുതുക്കുറച്ചി അഞ്ച് തെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.
ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം ഇന്നലെ 1428 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 35 എണ്ണം പോസിറ്റീവ് ആയി. പാറശാല, പൊഴിയൂര്‍ ലിമിറ്റഡ് കമ്യണിറ്റി ക്ലസ്റ്ററുകല്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

സംസ്ഥാനത്ത് ആകെ ഇന്ന് 702 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 745 പേര്‍ രോഗമുക്തരായി.

Related Articles

Latest Articles