കന്യാകുമാരി: നാല് സംസ്ഥാനങ്ങൾ താണ്ടി ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ്സ് കന്യാകുമാരിയിൽ എത്തിയതോടെ രാജ്യത്തെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും നിശ്ചലമായി. ആസ്സാമിലെ ദിബ്രുഗഡിൽ നിന്ന് കഴിഞ്ഞ ശനിയായാഴ്ച്ച രാവിലെ 11.45 ന് ഓടിത്തുടങ്ങിയ ട്രെയിൻ ഇന്ന് രാവിലെ 9.30 നാണ് കന്യാകുമാരിയിൽ സർവീസ് അവസാനിപ്പിച്ചത്.
ഈ വണ്ടി ബംഗാൾ, ആന്ധ്ര, തെലുങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾ കടന്നാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിച്ചേർന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനാണ് വിവേക് എക്‌സ്പ്രസ്. 4279 കിലോമീറ്ററാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് വിവേക് എക്സ്പ്രസിനുള്ളത്.
യുദ്ധകാലത്തുപോലും സേവനം മുടക്കിയിട്ടില്ലാത്ത ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യമായാണ് സർവീസുകൾ പൂർണമായും നിർത്തുന്നത്. 1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് രാജ്യവ്യാപകമായി ട്രെയിന്‍ ഗതാഗതം നിലച്ചത്. കോവിഡ് രോഗവ്യാപനം ഗുരുതരമായതോടെ 31 വരെ യാത്രാ ട്രെയിനുകള്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ് റെയിൽവേയുടെ തീരുമാനം. ചരക്ക് ട്രെയിനുകൾ മാത്രമാണ് നിലവിൽ ഓടുന്നത്.