വൈദ്യുതി-എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയെ പ്രകോപിപ്പിക്കരുതെന്നും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സ്റ്റാലിന്‍ തന്റെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് തുറന്നടിച്ചിരിക്കുകയാണ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. കനിമൊഴിയെ അറസ്റ്റ് ചെയ്ത സമയത്തുപോലും മുഖ്യമന്ത്രി ഇത്രയും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. പൊതുസമൂഹം പറയുന്നതുപോലെ സെന്തില്‍ ബാലാജി ഡിഎംകെയുടെ ട്രഷറര്‍ ആണെന്ന് മാത്രമാണ് ഇത് കാണിക്കുന്നത്. വീഡിയോ പ്രസ്താവനയിലൂടെ എം.കെ സ്റ്റാലിൻ പരിധി ലംഘിച്ചുവെന്നും അണ്ണാമലൈ തുറന്നടിച്ചു.
കൂടാതെ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചതിനെ കുറിച്ചും അണ്ണാമലൈ പ്രതികരിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെട്ട 200 കോടി രൂപയുടെ കൈക്കൂലി പരാതിയുമായി സി.ബി.ഐയെ സമീപിച്ചെന്നും അതിനാലാണ് പൊതുസമ്മതം പിന്‍വലിച്ചെന്നും അണ്ണാമലൈ വ്യക്തമാക്കി. ഇപ്പോള്‍ ഹർജിക്കാരനായി കോടതിയില്‍ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്റ്റാലിന്‍ പരിഭ്രാന്തിയിലാണെന്ന് പറഞ്ഞ അണ്ണാമലൈ സെന്തില്‍ ബാലാജിയെ പ്രവേശിപ്പിച്ച ഓമണ്ടുരാര്‍ ആശുപത്രിയില്‍ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്‍ എന്തിനാണ് പോയതെന്നും തുറന്നടിച്ചു. കൂടാതെ ബിജെപി പ്രവര്‍ത്തകരെ തൊടാന്‍ മുഖ്യമന്ത്രി സ്റ്റാലിനെ അണ്ണാമലൈ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ഞാന്‍ മുഖ്യമന്ത്രിയെ തിരികെ വെല്ലുവിളിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടു കാണിക്കൂ. ഇത്തരം ഭീഷണികളെ നമ്മള്‍ ഭയപ്പെടുന്നു എന്ന് കരുതരുത്, നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് അതേ മറുപടി ലഭിക്കുമെന്നും അണ്ണാമലൈ തുറന്നടിച്ചു.
അതേസമയം, ദശകങ്ങളായി തമിഴകം കയ്യടക്കി വെച്ചിരിക്കുന്ന സ്റ്റാലിന്‍ കുടുംബത്തോടും ഡിഎംകെനേതാക്കളോടും നേരിട്ട് സത്യത്തിന്‍റെ പക്ഷത്ത് നിന്ന് ഏറ്റുമുട്ടുകയാണ് അണ്ണാമലൈ. കരുണാനിധി കുടുംബം മുഴുവന്‍ അഴിമതിയിലൂടെ മുഴുവന്‍ സ്വത്തും കയ്യടക്കിവെച്ചിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് എന്ന പേരിലുള്ള അഴിമതിക്കഥകള്‍ ആവേശത്തോടെയാണ് ജനം കണ്ടത്. സമൂഹമാധ്യമങ്ങളില്‍ അത് തരംഗമായി മാറുകയും ചെയ്തു. ദ്രാവിഡ രാഷ്ടീയം എന്നത് അധികാരം പിടിക്കാന്‍ മാത്രമുള്ള തന്ത്രമാണെന്നും അണ്ണാമലൈ തുറന്നടിക്കുന്നു. ഇതെല്ലാം തമിഴ്നാട്ടില്‍ സാധാരണക്കാര്‍ വരെ ചര്‍ച്ച ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.

