Tuesday, December 23, 2025

നിയന്ത്രണാതീതമായി തലസ്ഥാനം. ട്രിപ്പിൾ ലോക്ക്ഡൗണിലും ശമനമില്ലാതെ രോഗവ്യാപനം തുടരുന്നു

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്തെ സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്നു. നഗരത്തിലും രോഗം പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിലെ ലോക്ക് ഡൗൺ തുടരും. അതേസമയം, സംസ്ഥാനവ്യാപകലോക്ക്ഡൗൺ വേണ്ടെന്നാണ് സർവകക്ഷിയോഗത്തിൽ ഉണ്ടായ നിർദേശം.

ട്രിപ്പിൾ ലോക്കിട്ട് പൂട്ടിയിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിൽ രോഗം കുറയുന്നേയില്ല. രോഗവ്യാപനം കണ്ടെത്തി 20 ദിവസം കഴിഞ്ഞിട്ടും ഇത് പിടിച്ചുനിർത്താനാവുന്നില്ല എന്നത് തന്നെയാണ് പ്രധാന ഭീഷണി. രോഗവ്യാപനത്തോത് കുറഞ്ഞെന്ന് സർക്കാർ പറയുമ്പോഴും ഭീഷണിയായി ട്രിപ്പിൾ ലോക്ക്ഡൗണിലും സമീപപ്രദേശങ്ങളിൽ രോഗം പടരുകയാണ്.

വ്യാപനം കൈവിട്ട് പോകുന്ന ഘട്ടത്തിലെത്തിയ പുല്ലുവിള, പൂന്തുറ അടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന പ്രായമായവരടക്കം ഗുരുതരമായി രോഗബാധയ്ക്ക് സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു. പല പഞ്ചായത്തുകളിലും നടത്തുന്നത് 50 വരെ ടെസ്റ്റുകൾ മാത്രമായി കുറയുകയും ചെയ്തു. ഇതോടെ സമൂഹവ്യാപനം സ്ഥീരീകരിച്ചിട്ടും മേഖലയിൽ ടെസ്റ്റുകൾ കുറച്ചെന്ന പരാതി ഉയർന്നു. ഇതേക്കുറിച്ച് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

തിരുവനന്തപുരം നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ലോക്ക്‍ഡൗൺ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ചില ഇളവുകളുണ്ടായേക്കും എന്നാണ് വിവരം. ഇന്നലെ ഏഴ് കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരസഭാ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിലാണ്. നഗരത്തിലെ 3 പൊലീസുകാർക്കും തിരുവനന്തപുരം റൂറൽ പരിധിയിലെ ടെലികമ്മ്യൂണിക്കേഷൻ എസ് ഐക്കും , പൂവാർ ഫയർ സ്റ്റേഷനിലെ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും, 2 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം ബാധിച്ചു. ചാലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും രോഗം പകർന്നതോടെ നഗരമാകെ വ്യാപനഭീതിയിലാണ്. നിലവിൽ ചാല മാർക്കറ്റ് അടക്കം അടച്ചിട്ടിരിക്കുകയാണ്.

Related Articles

Latest Articles